യാങ്കോൺ: 2021ലെ പട്ടാള അട്ടിമറിക്കു ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് മ്യാൻമറിൽ ഇന്നലെ ആരംഭിച്ചു. മൂന്നു ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ്. ജനുവരി 11, 25 തീയതികളിലാണു രണ്ടും മൂന്നും ഘട്ടങ്ങൾ.
ആഭ്യന്തരയുദ്ധത്തിനിടെ പട്ടാള ഭരണകൂടം നടത്തുന്ന തെരഞ്ഞെടുപ്പിനു വിശ്വാസ്യത തീരെയില്ല. പട്ടാളവുമായി ബന്ധമുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണു നിഗമനം. വിരമിച്ച പട്ടാള ജനറൽമാരാണു പാർട്ടിയുടെ നേതൃസ്ഥാനത്തുള്ളത്. മത്സരിക്കുന്ന സ്ഥാനാർഥികളിൽ അഞ്ചിലൊന്നും ഈ പാർട്ടിക്കാരാണ്.
പട്ടാളത്തെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികൾ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. തെരഞ്ഞെടുപ്പിനെ വിമർശിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ, പാശ്ചാത്യ രാജ്യങ്ങൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവർ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ചുകഴിഞ്ഞു.
2020ലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂ ചിയുടെ പാർട്ടി വൻ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. എന്നാൽ, പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. സൂ ചി അടക്കമുള്ള നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്. സൂ ചിയെ എവിടെയാണ് തടവിലിട്ടിരിക്കുന്നതെന്നു പോലും വ്യക്തമല്ല.
പട്ടാളത്തെ എതിർക്കുന്ന ഗ്രൂപ്പുകൾ ആയുധം കൈയിലെടുത്തതോടെ വർഷങ്ങളായി മ്യാൻമർ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ